Cricket Sports

ദാദയേയും പിന്നിലാക്കി ക്യാപ്റ്റന്‍ കോഹ്‍ലി

നായകന്‍ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി കരുത്തില്‍ വെസ്റ്റ് ഇന്‍റീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 59 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. ഒരു നീണ്ട ഇടവേളക്ക് ശേഷം സെഞ്ചറി സ്വന്തമാക്കിയ വിരാട് കോഹ്‍ലി മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാഗുലിയെ പിന്തള്ളി പുതിയൊരു റെക്കോര്‍ഡിനും അര്‍ഹനായിരിക്കുന്നു.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് വിരാട് സ്വന്തമാക്കിയത്. 311 മത്സരങ്ങളില്‍ നിന്ന് 11363 റണ്‍സ് നേടിയ ദാദയെ മറികടക്കാന്‍ കോഹ്‍ലിക്ക് വേണ്ടി വന്നത് 238 ഇന്നിങ്സുകള്‍ മാത്രം. വ്യക്തിഗത സ്കോര്‍ 78 ആയപ്പോഴാണ് ഈ നേട്ടം വിരാട് സ്വന്തമാക്കിയത്. മത്സരത്തല്‍ 125 പന്തുകളില്‍ നിന്നും 120 റണ്‍സ് വിരാട് നേടി. ഇതോടെ അദ്ദേഹം നേടിയ മൊത്തം റണ്‍സ് 11406 ആയി. 18426 റണ്‍സെടുത്ത സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഒന്നാമത്.

ഇതിനോടൊപ്പം തന്നെ മറ്റൊരു റെക്കോര്‍ഡും വിരാട് സ്വന്തമാക്കി. വെസ്റ്റ് ഇന്‍റീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വിരാട് മാറി. 26 വര്‍ഷം മുമ്പ് പാകിസ്താന്‍റെ ജാവേദ് മിയാന്താദ് പടുത്തുയര്‍ത്തിയ റെക്കോര്‍ഡാണ് കോഹ്‍ലി പഴങ്കതയാക്കിയത്.