Pravasi

ഖത്തറില്‍ ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ക്ക് വൃക്കസംബന്ധമായ അസുഖമെന്ന് പഠനം

ഖത്തറിലെ ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ വൃക്കസംബന്ധമായ അസുഖങ്ങളുള്ളവരാണെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതില്‍ പ്രവാസികളിലാണ് രോഗം കൂടുതലായി കാണുന്നത്.

ചൂടുള്ള കാലാവസ്ഥയിലെ ജോലിയും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമാണ് വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള കാരണം. ദോഹ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നെഫ്രോളജി വിഭാഗം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഖത്തറിലെ ജനസംഖ്യയുടെ പത്തിലൊരാളും വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവരാണ്. ചൂടുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യുമ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് പ്രവാസികളില്‍ വൃക്കരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് ഖത്തറിലെ യൂറോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ ജോയ് പി ജോര്‍ജ്ജ് പറയുന്നു.

വയറിന്‍റെ സമീപത്തുണ്ടാകുന്ന ശക്തിയേറിയ വേദനയും മൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് വൃക്ക രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഇത്രയും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തണം.‌ പ്രമേഹ രോഗികളാണെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.