Local

തൃശൂരിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം

തൃശൂരിൽ ചുഴലിക്കാറ്റ്. തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താന്നു. പാലക്കാട് തിരുവേഗപ്പുറ നൊടുങ്ങോട്ടൂരിൽ കൈപഞ്ചേരി തൊടി മാനുവിൻറെ ഉടമസ്തഥയിലുള്ള വീട്ടിലെ കിണറാണ് ഇടിഞ്ഞ് താന്നത്.

കണ്ണൂർ പാനൂർ കുന്നോത്ത്പീടികയിൽ ചുഴറ്റിക്കാറ്റിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. അട്ടപ്പാടി മേഖലയിൽ കനത്ത മഴയാണ് പെയ്തത്. മണ്ണാർക്കാട് -ആനക്കട്ടി റോഡിൽ കനത്തമഴയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഹൈടെൻഷൻ വൈദ്യുതി ലൈൻ തകർന്നു. അഗളി ചെമ്മണ്ണൂർ ക്ഷേത്ര പരിസരത്ത് മരം വീണ് വീടിന് കേടുപറ്റി. ആളപായമില്ല.

മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. നാടുകാണി ചുരം വഴിയുള്ള യാത്ര ഒഴിവാക്കാൻ ജില്ലാഭരണകൂടം നിർദേശം നൽകി. ചാലിയാറിൽ ജല നിരപ്പ് ഉയർന്നതിനാൽ തീരത്ത് താമസിക്കുവർ ജാഗ്രത പാലിക്കണം. കോഴിക്കോട് മൂടാടി ഉരുപുണ്യകാവിൽ കടലിൽ തോണി മറിഞ്ഞ് കാണാതായ കടലൂർ സ്വദേശി ഷിഹാബിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കനത്ത മഴ തുടരുന്ന പാശ്ചാത്തലത്തിൽ ഇടുക്കി ദേവികുളം താലൂക്കിലും വയനാട് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്.അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ ഒഡിഷയ്ക്കും സമീപ പ്രദേശങ്ങളിലും നിലനിൽക്കുന്ന ശക്തികൂടിയ ന്യൂനമർദമാണ് മഴയ്ക്ക് കാരണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.