Local

താമരശ്ശേരി മേഖലയിലെ വാറ്റുകേന്ദ്രങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന


കോഴിക്കോട് താമരശ്ശേരി മേഖലയിലെ വ്യാജ വാറ്റിനെതിരെ എക്സൈസ് നടപടി ശക്തമാക്കി. കട്ടിപ്പാറ ചമലയിലെയും കോഴഞ്ചേരി ചിപ്പിലത്തോടിലുമാണ് വാറ്റുകേന്ദ്രങ്ങളിൽ എക്സൈസ് മിന്നൽ പരിശോധന നടത്തിയത്. രണ്ടിടത്തുനിന്നും ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

താമരശ്ശേരി മേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിനെതിരെയാണ് എക്സൈസ് നടപടി കർശനമാക്കിയത്. ചിപ്പിലത്തോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ചാരായവും എൺപത്തിയഞ്ച് ലിറ്റർ വാഷും വാറ്റ് സെറ്റും പിടിച്ചെടുത്തു. ചമൽ എട്ടേക്കർ മലയിൽ നിന്നും ബാരലിൽ സൂക്ഷിച്ചിരുന്ന ഇരുന്നൂറ് ലിറ്റർ വാഷ് കണ്ടെത്തി. ബാരൽ മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു.

മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.