International

കാബൂളില്‍ അമേരിക്കന്‍ സന്നദ്ധ സംഘടനക്ക് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മരണം 9 ആയി

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ സന്നദ്ധ സംഘടനക്ക് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മരണം 9 ആയി.കൌണ്ടര്‍പാര്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന എന്‍.ജി.ഒക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കൗണ്ടര്‍ പാര്‍ട്ട് ഇന്‍റര്‍നാഷണലിന്‍റെ പ്രവേശന കവാടത്തിന് സമീപമാണ് കാര്‍ ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ താലിബാന്‍ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അഫ്ഗന്‍ സേന വധിച്ചത്. ശക്തമായ സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ആളുകളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സംഘടന പാശ്ചാത്യ സംസ്കാരം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് താലിബാന്‍ ആക്രമണം നടത്തിയത്. മരിച്ചവരില്‍ സംഘടനയിലെ ജീവനക്കാരും ഉള്‍പ്പെടും. പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ ഇടപഴകുന്നതും സ്ത്രീകള്‍ തനിയെ പൊതുസ്ഥലങ്ങളില്‍ പോകുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍

കൗണ്ടര്‍ പാര്‍ട്ട് ഇന്റര്‍നാഷണല്‍ തങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് താലിബാന്‍റെ ആരോപണം. മാത്രമല്ല, അഫ്ഗാനിലെ പൊതു തെരഞ്ഞെടുപ്പിന് കൗണ്ടര്‍ പാര്‍ട്ട് ഇന്‍റര്‍നാഷണല്‍ പിന്തുണ നല്‍കിയിരുന്നു. താലിബാനുമായുള്ള അമേരിക്കയുടെ സമാധാന ചര്‍ച്ച പുരോഗമിക്കുന്നതിനെടയാണ് അമേരിക്കന്‍ സംഘടനക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 2005 മുതല്‍ അഫ്ഗാനിസ്ഥാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ള സംഘടനയാണ് കൗണ്ടര്‍ പാര്‍ട്ട് ഇന്‍റര്‍നാഷണല്‍. സന്നദ്ധ സംഘടനകളേയും താബിലാന്‍ ആക്രമിക്കുന്നത് ആശങ്കയുടെ സാഹചര്യം ഉയര്‍ത്തുകയാണ്.