International

കോവിഡിന് മരുന്നുമായി റഷ്യ; മനുഷ്യരിലെ പരീക്ഷണം വിജയകരം

ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്.

കൊറോണ വൈറസിനെതിരായ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യ. ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. അതിനിടെ ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി മുപ്പത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി 94,000ത്തിലധികം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18നാണ് മനുഷ്യരില്‍ പരീക്ഷിച്ചത്. മോസ്‌കോ സെചനോവ് സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു വാക്‌സിൻ പരീക്ഷണം. മനുഷ്യരില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതും, സുരക്ഷിതമായ വാക്‌സിനാണിതെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി. പരീക്ഷണത്തിന് വിധേയരായവരുടെ ആദ്യസംഘം അടുത്ത ബുധനാഴ്ച ആശുപത്രി വിടും. രണ്ടാമത്തെ സംഘം ഈ മാസം ഇരുപതിനും ആശുപത്രി വിടും.

അതിനിടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത് ലക്ഷം കടന്നു. ആകെ മരണം 5,71,000 കടന്നു. 24 മണിക്കൂറിനിടെ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലിലാണ്. 659 ആളുകളാണ് ബ്രസീലില്‍ മരിച്ചത്. മെക്സിക്കോയില്‍ 539 പേരും മരിച്ചു. അമേരിക്കയില്‍ 58000ത്തിലധികം ആളുകള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 34 ലക്ഷം കടന്നു.