International

ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേര് കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി

കോവിഡ് 19ല്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരാണ് ബോറിസും കാമുകി കാരി സിമണ്ട്സും കുഞ്ഞിന് നല്‍കിയത്

മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടര്‍മാരുടെ പേര് സ്വന്തം കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കോവിഡ് 19ല്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരാണ് ബോറിസും കാമുകി കാരി സിമണ്ട്സും കുഞ്ഞിന് നല്‍കിയത്.

വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് എന്‍എച്ച്എസ് ആശുപത്രിയില്‍ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോടുള്ള ആദരസൂചകമായി ബോറിസ് നല്‍കിയത്. കോവിഡ് ബാധിതനായി മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്ന ബോറിസിനെ ഡോക്ടര്‍മാരായ നിക്ക് പ്രൈസും നിക്ക് ഹാര്‍ട്ടുമായിരുന്നു ചികില്‍സിച്ചത്.

ഇവരെ സ്മരിച്ചുകൊണ്ടാണ് കാരിയുടെ യഥാര്‍ഥ പേരായ ലോറയോടൊപ്പം മിഡില്‍ നെയിമായി നിക്കോളാസ് എന്നുകൂടി ചേര്‍ത്തത്. കാരി സിമണ്ട്‌സ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വില്‍ഫ്രഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റെ പേരാണ്.

എന്‍എച്ച്എസ് മറ്റേണിറ്റി ടീമിന് ഞങ്ങളെ പരിപാലിച്ചതില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാന്‍ ഏറെ സന്തോഷവതിയാണ്- കാരി ഇന്‍സ്റ്റഗ്രാമില്‍ തന്റെ സന്തോഷം പങ്കുവെച്ചു. കുഞ്ഞിനൊപ്പമുള്ള ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കുഞ്ഞിനെ കാരി മാറോടണച്ചിരിക്കുന്ന ചിത്രമാണ്. 32 കാരിയായ കാരി, ബോറിസ് കൊറോണ വൈറസ് ഭേദമായി ഐസിയു വിട്ട് 16 ദിവസത്തിനു ശേഷമാണ് കുഞ്ഞിനു ജന്‍മം നല്‍കത്. ജോണ്‍സന്റെ ആറാമത്തെയും കാരി സൈമണ്ട്‌സ്‌ന്റെ ആദ്യത്തെയും കുട്ടിയാണിത്. ബോറിസിന്റെയും കാരിയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോകത്തെ അറിയിക്കുന്നത്.

ലണ്ടനിലെ ആശുപത്രിയില്‍ ഒരാഴ്ച ചികിത്സയിലായിരുന്ന അദ്ദേഹം ഏപ്രില്‍ 12നാണ് ഡിസ്ചാര്‍ജായത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്ചക്കാലം ഏകാന്തവാസത്തിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്.