International

ഓങ് സാൻ സൂചിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ച് കോടതി

മ്യാന്മാറിലെ വിമോചന നേതാവ് ഓങ് സാൻ സൂചിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. പട്ടാള ഭരണകൂടത്തിനെതിരായ പ്രവർത്തനങ്ങൾക്കെതിരെയാണ് ശിക്ഷ എന്നാണ് റിപ്പോർട്ട്. ഇവർക്കെതിരെ പതിനൊന്നോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഇവർ നിരസിക്കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി മുതൽ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു ഓങ് സാൻ സൂചി. ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവിൽ വെച്ചുമാണ് മ്യാന്മറിൽ സൈന്യം ഭരണം പിടിച്ചത്. സൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. 76 കാരിയാണ് ഓങ് സാൻ സൂചി.

കോടതി ശിക്ഷിച്ചെങ്കിലും ഓങ് സാൻ സൂചിയെ എപ്പോഴാണ് ജയിലിലേക്ക് മാറ്റുകയെന്ന് വ്യക്തമല്ല. സൂചിക്കൊപ്പം കുറ്റവിചാരണ ചെയ്യപ്പെട്ട മുൻ മ്യാന്മർ പ്രസിഡന്റും സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡമോക്രസി പാർട്ടി സഖ്യനേതാകവുമായ വിൻ മ്യിന്റിനെ തിങ്കളാഴ്ച സമാന കുറ്റങ്ങൾ ചുമത്തി നാല് വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു.