India National

അതിര്‍ത്തികൾ അടച്ച് തമിഴ്നാട്; കടത്തിവിടുന്നത് അവശ്യ സര്‍വീസുകള്‍ മാത്രം

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികൾ എല്ലാം അടച്ച് തമിഴ്നാട് സർക്കാർ. മാര്‍ച്ച് 31 വരെയാണ് അതിർത്തികൾ അടച്ചിടുക. അടിയന്തര ആവശ്യങ്ങള്‍ക്കായെത്തുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് അതിര്‍ത്തികളില്‍ വാഹന പരിശോധനയും ശക്തമാക്കി.

ആംബുലൻസ്, മോർച്ചറി വാഹനങ്ങൾ, മറ്റ് അത്യാവശ്യ സർവീസുകൾ എന്നിവ മാത്രമെ അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. ബസ് സർവീസുകളുടെ എണ്ണം ഗണ്യമായി കുറക്കും. ബസുകളിലെത്തുന്ന യാത്രക്കാരെ കർശനമായ പരിശോധിക്കും. പാലക്കാട് – കോയമ്പത്തൂര്‍ പാതയിലെ അതിര്‍ത്തി, പൂർണമായും അടച്ചിടാൻ കോയമ്പത്തൂര്‍ കലക്ടര്‍ രാജാമണി നിർദ്ദേശം നൽകിയിരുന്നു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് അധികം പേരും യാത്ര ചെയ്യുന്നത് ഈ വഴിയാണ്. തീവണ്ടികളില്‍ പലതും റദ്ദാക്കിയിട്ടുമുണ്ട്. തമിഴ്നാട് ആര്‍ടിസി ബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു. വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും ഊട്ടിയിലേയ്ക്കുള്ള പാതകളില്‍, കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് തിരികെ അയയ്ക്കുന്നുണ്ട്. ഇതുവരെ തമിഴ്നാട്ടിൽ മൂന്ന് പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ദക്ഷിണ റെയിൽവെയിലെ രണ്ട് ജീവനക്കാരെ കോവിഡ് ലക്ഷണങ്ങളോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലയില്‍ കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന 12 റോഡുകൾ അടച്ചു. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. കൊല്ലം ജില്ലാ അതിര്‍ത്തിയായ പുളിയറ ചെക്പോസ്റ്റിലും കർശന പരിശോധനയുണ്ട്. രാജ്യത്തെ ആദ്യ കോവിഡ് 19 മരണം നടന്ന, കര്‍ണാടകയിലെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാണ്. പലയിടങ്ങളിലും ബസ് സര്‍വീസുകള്‍ അവസാനിപ്പിച്ചു. രോഗികള്‍ വര്‍ധിച്ചു വരുന്ന തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും അതിര്‍ത്തിയിലെ പരിശോധന കര്‍ശനമാക്കി.