India National

ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധി; പള്ളി പണിയാൻ വേറെ സ്ഥലം നൽകണം

ലഖ്‌നൗ: ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ഐകകണ്ഠ്യേനയുള്ള വിധി. 1992-ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൌണ്ട് ഭൂമിക്ക് പകരമായി പള്ളി നിർമിക്കാൻ മുസ്ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി വിധിച്ചു. അലഹബാദ് വിധി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിന്മേലുള്ള അന്തിമവിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്നും എന്നാല്‍ 1857-നു മുമ്പ് ഈ ഭൂമി പൂര്‍ണമായി മുസ്ലിംകളുടെ കൈവശമായിരുന്നു എന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. കോടതിവിധി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും 1993-ലെ നിയമപ്രകാരം അയോധ്യയില്‍ തന്നെ പകരം ഭൂമി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ബാബരി മസ്ജിദ് നിർമിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ലെന്നും മറ്റൊരു നിർമിതിയുടെ മുകളിലായിരുന്നുവെന്നും കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിർമിതി ഒരു മുസ്ലിം കെട്ടിടമായിരുന്നില്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം പണിതിട്ടാണോ എന്നകാര്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) രേഖപ്പെടുത്തിയിട്ടില്ല.

ബാബരി മസ്ജിദ് നിലനിന്നിരുന്ന രണ്ടര ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മുസ്ലിംകൾക്ക് മാത്രമായിരുന്നില്ല. പള്ളിയുടെ മിനാരം നിലനിന്നതിനു തൊട്ടുതാഴെയാണ് ശ്രീരാമന്റെ ജന്മസ്ഥലം എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. തർക്കസ്ഥലത്ത് ഹിന്ദുക്കളും മുസ്ലിംകളും ആരാധന നിർവഹിച്ചിരുന്നു എന്ന് ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 1857-നു മുമ്പുള്ള രേഖകൾ പ്രകാരം, ഈ സ്ഥലത്ത് ഹിന്ദുക്കളെ ആരാധന നടത്താൻ അനുവദിച്ചിരുന്നില്ല എന്നതിനു തെളിവില്ലെന്നും പുറംമുറ്റത്ത് ഹിന്ദുക്കൾ ആരാധന നിർവഹിച്ചിരുന്നു എന്നും കോടതി നിരീക്ഷിച്ചു.