India National

സ്‌പൈസ് ജെറ്റിൽ കൂട്ട പിരിച്ചുവിടൽ: 1,400 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി വിമാന കമ്പനി

സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങി സ്‌പൈസ്‌ജെറ്റ് എയർലൈൻസ്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടും. നിലവിൽ 9,000 ജീവനക്കാരാണ് എയർലൈൻസിനുള്ളത്. ഇതിൽ 1400 പേർക്ക് ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാതെ നട്ടംതിരിയുകയാണ് സ്‌പൈസ്‌ജെറ്റ്. പലർക്കും ജനുവരി മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. ശമ്പളം നൽകുന്നതിനായി മാത്രം പ്രതിമാസം 60 കോടിയോളം വേണം. പ്രതിസന്ധി മറികടക്കാൻ കൂട്ട പിരിച്ചുവിടലല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും വിമാന കമ്പനി പറയുന്നു.

ചെലവ് കുറയ്ക്കാനും നിക്ഷേപകരെ ആകർഷിക്കാനും 1,400 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. 2,200 കോടി രൂപയുടെ മൂലധന നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. എന്നാൽ നിക്ഷേപകരിൽ നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. സ്‌പൈസ്‌ ജെറ്റിന് മൊത്തം 9,000 ജീവനക്കാരാണുള്ളത്. കൂടാതെ 30 വിമാനങ്ങൾ സർവീസ് നടത്തുന്നു. ഇതിൽ എട്ട് വിമാനങ്ങളും അതത് ജീവനക്കാരും പൈലറ്റുമാരും വിദേശ കാരിയറുകളിൽ നിന്ന് ലീസിനെടുത്തതാണ്.