India National

ഹിമാചലില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു; ക്രോസ് വോട്ടുചെയ്ത വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടുചെയ്ത ആറ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചാണ് നടപടി. മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അയോഗ്യരാക്കിയതിന് പിന്നാലെ ആറ് എംഎല്‍എമാരും നിയമവഴികള്‍ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുജന്‍പുര്‍ എംഎല്‍എ രാജിന്ദര്‍ റാണ, ധര്‍മ്മശാല എംഎല്‍എ സുധിര്‍ ശര്‍മ, ബര്‍സര്‍ എംഎല്‍എ ഇന്ദ്രദത്ത് ലഖന്‍പാല്‍, ലഹൗല്‍ എംഎല്‍എ രവി താക്കൂര്‍, ഗാഗ്രെറ്റ് എംഎല്‍എ ചൈതന്യ ശര്‍മ, ഖുട്‌ലേഖര്‍ എംഎല്‍എ ഡാവിന്ദര്‍ ഭൂട്ടോ എന്നിവരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിനെ മാറ്റാന്‍ സമര്‍ദം ശക്തമാക്കുകയാണ് മുന്‍മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകന്‍ വിക്രമാദിത്യ സിംഗ്. രാജി സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം തന്റെ രാജി അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും, എന്നാല്‍ ഹൈക്കമാന്റിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും വിക്രമാദിത്യ സിംഗ് പ്രതികരിച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം. ഡി കെ ശിവകുമാര്‍, ഭൂപേഷ് ബാഗേല്‍, ഭൂപീന്ദര്‍ സിങ് ഹൂഡ ഷിംലയില്‍ തുടരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിക്രമാദിത്യ സിംഗിനെ മുഖ്യമന്ത്രിയാക്കാം എന്ന ഫോര്‍മുല ഹൈക്കമാന്റിന്റെ പരിഗണനയില്‍ ഉണ്ട്.