India Pravasi

മാലദ്വീപിൽ നിന്ന് പ്രവാസികളുമായി കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടു

ഇന്നലെ രാത്രി യാത്ര തിരിച്ച ഐഎൻഎസ് ജലാശ്വയിൽ 698 യാത്രക്കാരാണുള്ളത്.

മാലദ്വീപിൽ നിന്ന് പ്രവാസികളുമായി ഇന്ത്യൻ നാവികസേനയുടെ ആദ്യ കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇന്നലെ രാത്രി യാത്ര തിരിച്ച ഐഎൻഎസ് ജലാശ്വയിൽ 698 യാത്രക്കാരാണുള്ളത്. കപ്പൽ ഞായറാഴ്ച കൊച്ചിയിലെത്തും.

കടൽമാർഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായ ആദ്യ കപ്പൽ ഇന്നലെ രാത്രിയാണ് മാലദ്വീപിൽ നിന്ന് യാത്ര തിരിച്ചത്. പ്രവാസികളുമായി ഐഎൻഎസ് ജലാശ്വ നാളെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. കപ്പലിൽ ആകെ 698 യാത്രക്കാരാണുള്ളത്. 103 സ്ത്രീകൾ ഉള്ളതിൽ 19 പേർ ഗർഭിണികളാണ്. 10 വയസ്സിൽ താഴെയുള്ള 14 കുട്ടികളും കപ്പലിലുണ്ട്. പരിശോധനകളെല്ലാം പൂർത്തിയാക്കിയതിന് ശേഷമാണ് ഇവരെ കപ്പലിൽ കയറ്റിയത്.

മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണറേറ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിലെത്തിയവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവരാണ് ആദ്യ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഐഎൻഎസ് ജലാശ്വക്ക് പുറമേ ഐഎൻഎസ് മഗർ കപ്പലും പ്രവാസികളെ കൊണ്ടുവരാൻ മാലദ്വീപിൽ എത്തിയിട്ടുണ്ട്. തുറമുഖത്തെത്തുന്ന പ്രവാസികളെ പരിശോധിക്കുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനും എല്ലാ ക്രമീകരണങ്ങളും കൊച്ചിയിൽ സജ്ജമാക്കിയിട്ടുണ്ട്.