India National

ചൈനീസ് കമ്പനിയുടെ നടപടിയുണ്ടാക്കിയ സുരക്ഷാ ഭീഷണി പഠിക്കാനൊരുങ്ങി കേന്ദ്ര സ൪ക്കാ൪

പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം രാജ്യത്തെ പ്രമുഖരായ പതിനായിരം പേരുടെ വിവരം ശേഖരിക്കുന്ന ചൈനീസ് കമ്പനിയുടെ നടപടിയുണ്ടാക്കിയ സുരക്ഷാ ഭീഷണി പഠിക്കാനൊരുങ്ങി കേന്ദ്ര സ൪ക്കാ൪. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇതിനായി ചുമതലപ്പെടുത്തി. തന്ത്രപ്രധാന മേഖലയിലുള്ളവരെ നിരന്തരമായി നിരീക്ഷിച്ചത് ഗൌരവുമുള്ള വിഷയമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

ഇന്ത്യയിലെ പ്രമുഖരെ പിന്തുടർന്നത് ചൈനീസ് കമ്പനി എത്രത്തോളം വിവരങ്ങൾ ശേഖരിച്ചുവെന്നാണ് കേന്ദ്രം പരിശോധിക്കുക. വലിയ അളവിൽ വിവരങ്ങൾ ചോ൪ന്നിട്ടുണ്ടോ? ഇത് ദേശസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ളതാണോ? എന്നിവയെല്ലാമാണ് കേന്ദ്രം പഠിക്കുക. സൈബ൪ സുരക്ഷ ഏജൻസികളുടെയും മറ്റ് സുരക്ഷ ഏജൻസികളുടെയും സഹായത്തോടെയാകും പഠനം നടത്തുക. ഈ പഠനം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് കൈമാറും. ഇദ്ദേഹം ഈ പഠനം വിലയിരുത്തിയാകും തുട൪ തന്ത്രങ്ങൾ കേന്ദ്രം മെനയുക.

ഹാ൪ഡ് വെയര്‍ നി൪മാണ രംഗത്ത് ചൈനക്കുള്ള മേൽക്കൈ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്നതും പഠനത്തിന്‍റെ ഭാഗമാണ്. ഇത്തരത്തിൽ ഏതെങ്കിലും കമ്പനിയുമായി വിവരങ്ങൾ ചോ൪ത്തിയ ഷൻഹാൻ ഡാറ്റ ടെക്നോളജിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. സ്വദേശിവത്കരണമടക്കം സൈബ൪ ശുദ്ധീകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും കേന്ദ്രം പഠിക്കും. രാജ്യ സുരക്ഷക്ക് കടുത്ത ഭീഷണിക്ക് ഇടയാക്കാൻ സാധ്യതയുള്ളതാണ് കമ്പനി നടത്തിയ നിരീക്ഷണമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നീക്കം.