India

വാക്സിന്‍ സ്വീകരിച്ചയാള്‍ 5 ദിവസത്തിന് ശേഷം മരിച്ചു; മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്

കോവിഡ് വാക്സിന്‍ സ്വീകരിച്ച് അഞ്ച് ദിവസത്തിന് ശേഷം രോഗി മരിച്ചത് വൃക്കരോഗം രക്തസ്രാവത്തിലേക്ക് നയിച്ചത് മൂലമാണെന്ന് വിദഗ്ധ സമിതിയുടെ അന്വേഷ റിപ്പോര്‍ട്ട്. ചിറ്റോര്‍ഗഡ് ജില്ലയിലെ അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ സുരേഷ് ചന്ദ്ര ശര്‍മ്മയാണ് മരിച്ചത്. ജനുവരി 21ന് ഉദയ്പൂര്‍ ഗീതാഞ്ജലി മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം.

അഡ്‍വേഴ്സ് ഇവന്‍റ് ഫോളോവിംഗ് ഇമ്മ്യൂണൈസേഷന്‍(AEFI) സമിതി നടത്തിയ അന്വേഷണത്തിലാണ് മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഗുജറാത്തിലെ നാദിയാദിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുരേഷ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വൃക്കരോഗവും ഉള്ള ആളാണ് സുരേഷ്. ഇതു മൂലമുണ്ടായ മസ്തിഷ്ക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും കോവിഡ് വാക്സിന് മരണവുമായി ബന്ധമില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.കോവിഡ് വാക്സിനേഷന്‍റെ ആദ്യ ഘട്ടം രാജസ്ഥാനിൽ ആരംഭിച്ച ജനുവരി 16 മുതൽ ഇതുവരെ 44 എ.ഇ.എഫ്.ഐ കേസുകൾ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 19 വരെ രാജസ്ഥാനിൽ 32,379 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്.