India

മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കർഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം സർക്കാരിന്റെ കയ്യിൽ ഇല്ലെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ കൊവിഡ് മരണങ്ങളുടെ കണക്കും കേന്ദ്രത്തിന് അറിയില്ല. കൊവിഡ് മരണങ്ങളിൽ ഒളിച്ച് കളിച്ച സർക്കാർ കർഷകരുടെ കാര്യത്തിലും ഇതേ നിലപട് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മരിച്ച കർഷകരുടെ കണക്ക് അറിയില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കർഷക സമരത്തിനിടെ മരിച്ചവരുമായി ബന്ധപ്പെട്ട് കേന്ദ്രം കള്ളം പറയുകയാണ്. മരിച്ച കര്‍ഷകര്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകണം. പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനത്തിലൂടെ 700 കർഷകർക്കാണ് ജീവൻ നഷ്ടമായതെന്നും രാഹുൽ ആരോപിച്ചു.

മരിച്ച കർഷകരുടെ പേരുവിവരങ്ങൾ രാഹുല്‍ പുറത്തുവിട്ടു. മരിച്ച കർഷകരിൽ 403 പേരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകി. 152 പേരുടെ കുടുംബങ്ങൾക്ക് ജോലിയും നൽകി. മറ്റു സംസ്ഥാനങ്ങളിൽ നിന്നായി 100 കർഷരുടെ പേരുവിവരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെയൊരു പട്ടിക തന്നെയില്ലെന്നാണ് സർക്കാർ പറയുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.