India National

ബിഹാറിൽ നിതീഷിന് നാലാമൂഴം; സത്യപ്രതിജ്ഞ ഇന്ന് നടക്കും

ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പുതിയ എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് പാട്‌നയിലെ രാജ്ഭവനിലാണ് നടക്കുക. സംസ്ഥാനത്തെ ജനങ്ങൾ നൽകിയ അംഗീകാരത്തിന്റെ ഉത്തരവാദിത്വത്തെ ബഹുമാനിച്ച് സത്ഭരണം കാഴ്ചവയ്ക്കുമെന്ന് നിതീഷ് കുമാർ അവകാശപ്പെട്ടു.

പാടലിപുത്രത്തിൽ നിതീഷ് സർക്കാരിന്റെ തുടർഭരണം. ഭായ് ദുജ് ദിനമായ ഇന്ന് വൈകിട്ട് നാലരയ്ക്ക് നിതീഷിന് ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിനൽകും. നാലാം തവണ അധികാരം എൽക്കുന്ന നിതീഷിനൊപ്പം എത്ര മന്ത്രിമാർ സ്ഥാനമേൽക്കും എന്നതിൽ ഇനിയും വ്യക്തത ആയിട്ടില്ല. രാവിലെ ചേരുന്ന എൻ.ഡി.എ ഘടകക്ഷി യോഗങ്ങളാകും ഇക്കാര്യത്തിൽ ധാരണ ഉണ്ടാക്കുക. ഉപമുഖ്യമന്ത്രി പദത്തിൽ ഇത്തവണ സുശീൽ കുമാർ മോദി ഉണ്ടാകില്ല. ആർ.എസ്.എസ് നേതാവായ താർകിഷോർ പ്രസാദും രമാദേവിയും പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിമാരാകും. ബി.ജെ.പിക്ക് മേധാവിത്വം ഉള്ള സർക്കാരാകും നാലാം നിതീഷ് സർക്കാർ. മന്ത്രിസഭ അധികാരമേറ്റതിന് ശേഷം നിതീഷ്‌കുമാർ മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള കേന്ദ്രമന്ത്രിമാരെ നിതീഷ് പാട്‌നയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.