Education India

നീറ്റ് യുജിസി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രിംകോടതി തള്ളിയത്. ഈ മാസം 12 നാണ് പരീക്ഷ നടക്കാനിരിക്കുന്നത്.

സിബിഎസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ നീറ്റ് യുജിസി പരീക്ഷ ഇപ്പോള്‍ നടത്തരുതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഹര്‍ജി തള്ളിയ സുപ്രിംകോടതി വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ സമീപിക്കാമെന്ന് അറിയിച്ചു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

പരീക്ഷാ നടത്തിപ്പ് സംഘടനയായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഈ വര്‍ഷം 13 ഭാഷകളില്‍ പരീക്ഷ നടത്തുന്നതുള്‍പ്പെടെ പരീക്ഷാ രീതികളില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നീറ്റ് പരീക്ഷാ തിയതി മറ്റ് പരീക്ഷകള്‍ക്കൊപ്പമാണെന്നതാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക. ഇംപ്രൂവ്‌മെന്റ്, ഐസിഎആര്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാന, ദേശീയതല യുജി പ്രവേശന പരീക്ഷകളും നീറ്റ് യുജി പരീക്ഷകള്‍ക്കിടയിലാണ് തിയതി പ്രഖ്യാപിച്ചിട്ടുള്ളത്.