National

ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി ഇരുമ്പ് പാലം മോഷ്ടിച്ചു

ബിഹാറിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ മോഷ്ടാക്കള്‍ 60 അടി നീളവും 500 ടണ്‍ ഭാരവുമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചു.മോഷ്ടാക്കൾ ബുൾഡോസറുകളുടെയും ഗ്യാസ് കട്ടറിന്‍റെയും സഹായത്തോടെ പാലം മുഴുവൻ വെട്ടി പിഴുതെടുത്ത് വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ബിഹാര്‍, റോഹ്താസ് ജില്ലയിലെ നസ്രിഗഞ്ച്, അമിയവാറിലാണ് സംഭവം.

പാലം കടത്താനുള്ള എല്ലാ വിധ സജ്ജീകരണങ്ങളോടെയുമാണ് കള്ളന്‍മാര്‍ എത്തിയത്. പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന ഈ ഇരുമ്പുപാലം ജനങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജീര്‍ണാവസ്ഥയിലുള്ള പാലം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അപേക്ഷ നൽകിയിരുന്നു.

1972ലാണ് അറ കനാലിന് കുറുകെയാണ് പാലം നിര്‍മിച്ചത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് നടിച്ച് മോഷ്ടാക്കൾ പ്രാദേശിക വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിരുന്നു. തുടര്‍ന്ന് പകല്‍വെളിച്ചത്തില്‍ പാലം മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.