National

രാഷ്ട്രപതിക്ക് പിന്നാലെ ഭാരത് പരാമർശവുമായി പ്രധാനമന്ത്രിയും; ഇന്തോനേഷ്യൻ യാത്രയ്ക്കുള്ള ഔദ്യോഗിക രേഖയിലാണ് പരാമർശം


രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയും ഭാരത് പരാമർശവുമായി രം​ഗത്ത്. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട്
പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന പരാമർശമാണുണ്ടായത്. ഏഴാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനം.2 0-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദർശനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക രേഖയിലാണ് പരാമർശം ഉള്ളത്.

ബുധൻ, വ്യാഴം തീയതികളിൽ ജക്കാർത്തയിലേക്ക് നരേന്ദ്ര മോദി നടത്തുന്ന ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ സാധാരണ ‘പ്രൈംമിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് എഴുതാറ്. ആസിയാൻ രാജ്യങ്ങളുടെ നിലവിലെ അധ്യക്ഷപദവി ഇന്തോനേഷ്യയ്ക്കാണ്.

ജി20 ഉച്ചകോടിയൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്‌’ എന്നു രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന പരാമർശമുണ്ടായത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. ‘റിപ്പബ്ലിക് ഓഫ് ഭാരത്’ എന്ന് അദ്ദേഹം മുൻപു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. ജൂലൈയിൽ പ്രതിപക്ഷ മുന്നണി, ‘ഇന്ത്യ’ (ഇന്ത്യൻ നാഷനൽ ഡവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേര് സ്വീകരിച്ചതിനു ശേഷമായിരുന്നു ഇത്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് ആർഎസ്എസും ശക്തമായി ആവശ്യപ്പെട്ടിരുന്നു.