National

ഡൽഹിയിലും സംഘർഷം; ജെബി മേത്തർ എംപിയെ റോഡിലൂടെ വലിച്ചിഴച്ചു

ഡൽഹി എഐസിസി ആസ്ഥാനത്ത് സംഘർഷം. നാഷണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് തടഞ്ഞു. മുതിർന്ന നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു.

രൺദീപ് സുർജേവാല, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെബി മേത്തർ എംപിയെ റോഡിലൂടെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹി മുൻ ആരോഗ്യമന്ത്രി കിരൺ വാല്യയും പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം, നാഷണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവർത്തകരെയും കൊടിക്കുന്നിൽ സുരേഷ് എംപിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.

നാഷണൽ ഹെറാൾഡ് കേസിൽ രണ്ടാം ദിനമാണ് രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഇഡി ഓഫിസെത്താനാണ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചുവെന്ന ആരോപണം തള്ളി ദില്ലി പോലീസ്. കെ.സി വേണുഗോപാൽ അടക്കം ഒരു എംപിയെയും കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് സ്‌പെഷ്യൽ കമ്മിഷ്ണർ ലോ ആൻഡ് ഓർഡർ സാഗർ പ്രീത് ഹൂഡ വ്യക്തമാക്കി. നിയമലംഘനമുണ്ടായപ്പോൾ സംഭവിച്ച സ്വാഭാവിക നടപടിമാത്രമാണ്.ആരെയും കാരണമില്ലാതെ കസ്റ്റഡിയിലെടുത്തിട്ടില്ല. വൈദ്യസഹായം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.