National

ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും


ബിൽക്കിസ് ബാനു കേസിൽ 11 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ജസ്റ്റിസ് കെ.എം ജോസഫ് വിരമിച്ച പശ്ചാത്തലത്തിൽ ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര തുടങ്ങിയവരുടെ ബെഞ്ചാണ് കേസ് കേൾക്കുന്നത്. പ്രതികളെ കേസിൽ കക്ഷി ചേർക്കാനുള്ള നിർദേശവും കോടതി നേരത്തെ നല്കിയിരുന്നു.

കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. ബൽക്കിസ് ബാനുവിനെ കൂടാതെ സി. പി. എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എം. പി മഹുവ മൊയ്ത്ര, മാധ്യമ പ്രവർത്തക രേവതി ലൗൾ, ആക്ടിവിസ്റ്റ് രൂപ് രേഖ വർമ എന്നിവരാണ് ഗുജറാത്ത് സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹർജി നൽകിയത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുഭാഷിണി അലിക്കായി ഹാജരാകുക.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയണ് ജയിൽ മോചിതരാക്കിയത്. സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബി.ജെ.പി സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

2002-ലെ ഗുജറാത്ത് കലാപകാലത്ത് രക്ഷപ്പെടുന്നതിനിടെ ഗർഭിണിയായ ബിൽക്കിസ്‍ ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസ്സുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൂട്ടക്കൊല ചെയ്തെന്നുമാണ് കേസ്. ശിക്ഷിക്കപ്പെട്ട പ്രതികൾ മോചനം തേടി സുപ്രിം കോടതിയെ സമീപിച്ചത് കഴിഞ്ഞ വർഷമാണ്. ഗുജറാത്ത് സർക്കാരിനോട് വിഷയം പരിശോധിച്ച് തീരുമാനമെടുക്കാൻ സുപ്രിം കോടതി ഉത്തരവിട്ടത് കഴിഞ്ഞ മേയ് 13-നായിരുന്നു. ഈ ഉത്തരവാണ് ചില ഹർജികളിൽ ചോദ്യം ചെയ്യുന്നത്. ബിൽക്കിസും ഈ ആവശ്യമുന്നയിച്ച് ഹർജി നൽകിയിരുന്നു. എന്നാൽ, ഹർജി സുപ്രിം കോടതി തള്ളി. പിന്നീടാണ് അവർ ഗുജറാത്ത് സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത്. സുപ്രിം കോടതി വിഷയം പരിശോധിക്കാൻ ആവശ്യപ്പെട്ട് രണ്ടുമാസം കഴിഞ്ഞപ്പോൾ എല്ലാ പ്രതികളെയും വിട്ടയക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15ന് 11 പ്രതികൾ മോചിതരായി.