India National

എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റു

എയർ ഇന്ത്യ ചെയർമാനായി എൻ.ചന്ദ്രശേഖരനെ നിയമിച്ച് ടാറ്റ. ചന്ദ്രശേഖരനെ ചെയർമാനായി നിയമിക്കുന്നതിന് എയർ ഇന്ത്യ ബോർഡ് അനുമതി നൽകി. കൂടാതെ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ മുൻ സിഎംഡി ആലീസ് ഗീവർഗീസ് വൈദ്യൻ സ്വതന്ത്ര ഡയറക്ടറായി ബോർഡിൽ ഇടംനേടും.

വ്യോമയാന മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറെയും സിഇഒയെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിമാനക്കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേർസാണ് ചന്ദ്രശേഖരന്റെ നിയമന തീരുമാനം കൈക്കൊണ്ടത്.

ജനുവരിയിൽ ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം, എയർലൈൻസിനെ ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റുമെന്നും ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ എന്നിവയിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുമെന്നും ടാറ്റ പ്രതിജ്ഞയെടുത്തിരുന്നു. ഈ വാഗ്ദാനം നിറവേറ്റുമെന്ന് എൻ.ചന്ദ്രശേഖരൻ അറിയിച്ചു.

2016 ഒക്ടോബറിൽ ടാറ്റ സൺസ് ബോർഡിൽ ചേർന്ന ചന്ദ്രശേഖരൻ 2017 ജനുവരിയിലാണ് ചെയർമാനായി നിയമിതനായത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവർ, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പ് ഓപ്പറേറ്റിംഗ് കമ്പനികളുടെയും ബോർഡുകളുടെയും ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവായി തുർക്കിയിലെ ഇൽക്കർ ഐസിയെ ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ആ നിയമനം വലിയ എതിർപ്പുകൾക്ക് വഴിതെളിച്ചു. അതിന് പിന്നാലെയാണ് എൻ ചന്ദ്രശേഖരനെ ചെയർമാനായി നിയമിച്ചത്.