India National

15 കോടി തട്ടിയെടുത്തു; അർക്ക സ്‌പോർട്സ് ഉദ്യോഗസ്ഥർക്കെതിരെ ധോണി, കോടതിയെ സമീപിച്ചു

അർക്ക സ്‌പോർട്സ് ആൻഡ് മാനേജ്‌മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് റാഞ്ചി കോടതിയെ സമീപിച്ചിരിക്കുന്നത്. 15 കോടി രൂപ തട്ടിയെടുത്തതായാണ് ആരോപണം.

2017ൽ ആഗോളതലത്തിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാൻ ദിവാകർ ധോണിയുമായി കരാർ ഒപ്പിട്ടിരുന്നു. ഉടമ്പടി നിബന്ധനകൾ പ്രകാരം ഫ്രാഞ്ചൈസി ഫീസും ലാഭവും ധോണിയുമായി പങ്കിടാൻ ആർക്ക സ്പോർട്സ് ബാധ്യസ്ഥമാണ്. എന്നാൽ ഈ നിബന്ധനകളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ധോണിയുടെ ആരോപണം. പലവട്ടം മുന്നറിയിപ്പ് നിൽകി. എന്നിട്ടും കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ കമ്പനി തയ്യാറായില്ല.

ഇതേതുടർന്ന് 2021 ഓഗസ്റ്റ് 15-ന് കരാറിൽ നിന്ന് പിന്മാറി. നിരവധി തവണ വക്കീൽ നോട്ടീസ് അയച്ചെങ്കിലും ഫലമുണ്ടായില്ല. 15 കോടിയിലധികം രൂപ നഷ്ടമുണ്ടാക്കിയെന്നും ധോണി ഉന്നയിക്കുന്നു. ഈ സാഹചര്യത്തിലാണ് ധോണി റാഞ്ചി കോടതിയെ സമീപിച്ചിരിക്കുന്നത്.