India National

ബംഗാൾ മുഖ്യമന്ത്രിയായി മമത അധികാരമേറ്റു; അഭിനന്ദനവുമായി മോദി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ജഗദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ബംഗാളി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. മുതിർന്ന ടി.എം.സി നേതാക്കളായ പാർത്ഥ ചാറ്റർജി, സുബ്രത മുഖർജി എന്നിവരെ കൂടാതെ ടി.എം.സിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച പ്രശാന്ത് കിഷോർ, ബാനർജി എം.പി, അനന്തരവൻ അഭിഷേക് ബാനർജി എന്നിവരും പങ്കെടുത്തു. രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കള്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. മൂന്നാം തവണയും ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ മമതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അഭിനന്ദനമറിയിച്ചത്.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ സംഘർഷം ബംഗാളിൽ തുടരുകയാണ്. അക്രമം സംഭവം തുടരുന്ന ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഇൻഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടന ഹരജി നൽകി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി സുപ്രീം കോടതി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിൽ ആവശ്യം. രണ്ട് ദിവസത്തിനിടെയുണ്ടായ വ്യത്യസ്ത അക്രമണങ്ങളിൽ ബി.ജെ.പി, സി.പി.എം, ഐ.എസ് എഫ് പ്രവർത്തകരടക്കം 14 പേർ കൊല്ലപ്പെട്ടു. നിരവധി പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ പരിക്കേറ്റവരെ സന്ദരശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് രാജ്യവ്യാപക ധർണ നടത്തുന്നുണ്ട്. അതിനിടെ ബംഗാളിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയക്കുമെന്ന് ദേശീയ മനുഷ്യവകാശ കമ്മീഷനും വ്യക്തമാക്കി.