India Kerala

‘ലാത്തി വാങ്ങി പൊലീസിനെ തല്ലി പ്രവർത്തകർ; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

നവകേരള സദസിൽ പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ കോൺഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേതൃത്വം നല്‍കി. പൊലീസ് ഷിൽഡ് തകർത്ത് പ്രവർത്തകർ.

ലാത്തി വാങ്ങി പൊലീസിനെ തല്ലി. പൊലീസും പ്രവർത്തകരും നേർക്കുനേർ. വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 564 പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി.

ആരാന്റെ കുഞ്ഞുങ്ങളെ റോഡിൽ തല്ലുമ്പോൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ന്യായീകരിച്ച ആളാണ് പിണറായി വിജയൻ. ഒരു പേപ്പർ പോലും പിണറായിക്ക് നേരെ എറിയരുതെന്നു പറഞ്ഞതാണ്. എന്നാൽ ആ തീരുമാനം മാറ്റുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

മന്ത്രിസഭയുടെ ഒടുക്കത്തെ യാത്ര ആണ് നടക്കുന്നത്. മഹാരാജാവിനെ സിംഹാസനത്തിൽ നിന്ന് താഴെയിറക്കും. മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് ഗുണ്ടയാണെന്നും ഗുണ്ടകളുടെ രക്ഷാധികാരിയാണെന്നും തുടര്‍ന്ന് സംസാരിച്ച ഷാഫി പറമ്പിൽ വിമര്‍ശിച്ചു.

യൂത്ത് കോൺഗ്രസ്‌ ഗാന്ധിയൻമാർ ആണെന്ന തെറ്റിധാരണ ഉണ്ടങ്കിൽ അത് മാറ്റിയേക്കെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇനി തെരുവിൽ തല്ലു കൊള്ളാനില്ല. തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കും. ഇത്രെയറേ അടിച്ചിട്ട് തലപൊട്ടിച്ചിട്ട് പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ പലയിടത്തും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയിലും വയനാട് വൈത്തിരിയിലും മലപ്പുറത്തും നാദാപുരത്തും കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് സംഘര്‍ഷത്തില്‍‌ കലാശിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടന്നു. മലപ്പുറം ജില്ലയിൽ 34 പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നേതാക്കളും – പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി.