Kerala

പാറശ്ശാലയിലെ യുവാവിന്റെ മരണം പെണ്‍സുഹൃത്ത് നല്‍കിയ പാനീയം കഴിച്ച്; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ ദുരൂഹ മരണം കൊലപതകമാണെന്ന് ബന്ധുക്കള്‍. യുവാവിന്റെ വനിതാ സുഹൃത്ത് നല്‍കിയ പാനീയം കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. കാരക്കോണത്തെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഷാരോണ്‍ അവശനായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ആരോപണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

പ്രോജക്ട് വാങ്ങാനാണ് യുവതിയുടെ വീട്ടില്‍ പോയതെന്നും വന്നപ്പോള്‍ തന്നെ ഛര്‍ദ്ദി തുടങ്ങിയെന്നും ഷാരോണിന്റെ ബന്ധു പ്രതികരിച്ചു. നീല നിറത്തിലാണ് ഷാരോണ്‍ ഛര്‍ദ്ദിച്ചത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ നിന്ന് വെള്ളം കുടിച്ചെന്നും അതിന് ശേഷമാണ് ഇങ്ങനെയെന്ന് ഷാരോണ്‍ പറഞ്ഞെന്നും ബന്ധുവായ യുവാവ് പ്രതികരിച്ചു.

ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോണ്‍ രാജ് എന്നയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കുന്നത്. ബിഎസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14നാണ് ഷാരോണ്‍ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. അവശനായ നിലയില്‍ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.