Kerala

വയനാട്ടിൽ വനപാലകന് നേരെ വന്യജീവി ആക്രമണം

വയനാട് വന്യജീവി സങ്കേതത്തിൻ്റെ പരിധിയിൽ താൽക്കാലിക ഫോറസ്റ്റ് വാച്ചർക്ക് നേരെ വന്യജീവി ആക്രമണം. തോൽപ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസനാണ് പരിക്കേറ്റത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സിപിഎം ചോകോടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അരണപ്പാറ പുളിമുക്കിൽവച്ചാണ് വെങ്കിട്ടദാസിന് നേരെ ആക്രമണം ഉണ്ടായത്. ആന വരുന്നത് തടയാൻ കാവൽ നിൽക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വന്യജീവിയുടെ മുൻപിൽപ്പെടുകയായിരുന്നു. പുലിയാണ് ആക്രമിച്ചത് എന്നാണ് സൂചന.

ആക്രമണത്തിൽ വെങ്കിട്ടദാസിന്റെ തലയ്ക്കാണ് പരിക്ക്. നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മാനന്തവാടി മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മോശമായാണ് പെരുമാറിയതെന്ന് നാട്ടുകാർ ആരോപിച്ചു.