Kerala

ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും; പരാജയപ്പെട്ടാൽ മയക്കുവെടി

ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും. കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിലാണ് തമ്പടിച്ചത്. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും. തുരത്താനുള്ള ശ്രമം പരാജയപ്പെടുകയാണെങ്കിൽ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ തുടങ്ങും.
രാത്രി ബത്തേരി നഗരത്തിൽ വനം വകുപ്പ് കാവൽ ഒരുക്കിയിരുന്നു. ഗൂഡല്ലൂരിൽ നിന്ന് എത്തിയ വനപാലക സംഘവും വയനാട്ടിൽ തുടരുന്നുണ്ട്. ഗുഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകളും തകർക്കുകയും ചെയ്ത പി എം 2 എന്ന കൊമ്പൻ കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലിറങ്ങിയത്.

ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങിയത്. ഓടിക്കൊണ്ടിരുന്ന ബസിന് നേരെ പാഞ്ഞടുത്തു. കാൽനട യാത്രക്കാരനെ തുമ്പി കൈ കൊണ്ട് വലിച്ചെറിഞ്ഞു.