Kerala

കൊച്ചിയില്‍ ജലവിതരണം വൈകിട്ടോടെ പുനഃസ്ഥാപിക്കും; അറ്റകുറ്റപണികൾ പൂർത്തിയായി

കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപണികൾ പൂർത്തിയായി. ജലവിതരണം വൈകിട്ടോടെ പുനഃസ്ഥാപിക്കാനാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തങ്ങൾ തുടങ്ങി. ഉച്ചയോടെ ആലുവയിൽ നിന്ന് പമ്പിങ് ആരംഭിക്കും.

തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതോടെയാണ് ജലവിതരണം മുടങ്ങിയത്. പാലാരിവട്ടം – തമ്മനം റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ നിന്ന് നഗരത്തിലേക്ക് ജലം എത്തിക്കുന്ന പൈപ്പാണ് വീണ്ടും തകര്‍ന്നത്.

മാസങ്ങൾക്ക് മുൻപാണ് ഇതേ പൈപ്പ് ലൈനിൽ പൊട്ടലുണ്ടായി ദിവസങ്ങളോളം കുടിവെള്ളം തടസ്സപ്പെട്ടത്. തമ്മനം, ഇടപ്പള്ളി, പാലാരിവട്ടം, കല്ലൂർ, വെണ്ണല, ചളിക്കവട്ടം, പൊന്നുരുന്നി, തുടങ്ങി 17 ഡിവിഷനുകളിലാണ് ജലവിതരണം മുടങ്ങിയത്.

പൈപ്പ് ലൈൻ പൊട്ടിയ ഭാഗത്തെ റോഡ് പൂർണമായും ഇടിഞ്ഞ് താഴ്ന്നതിനാൽ ഗതാഗത നിയന്ത്രണവും ഉണ്ട്. വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ മാറ്റാത്തതാണ് തുടർച്ചയായി പൈപ്പ് ലൈനിൽ പൊട്ടലുകൾ ഉണ്ടാവാൻ കാരണമായി നാട്ടുകാർ പറയുന്നത്. പൈപ്പ് ലൈനിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രഷർ കൃത്യമാണോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.