Kerala

ഓര്‍മയായത് മലയാള സിനിമയുടെ സ്വന്തം മുത്തച്ഛന്‍

മലയാള സിനിമയുടെ മുത്തച്ഛന്‍ കഥാപാത്രത്തിന്‍റെ മുഖമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്. കല്യാണരാമനിലെ മുത്തച്ഛന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് പോലും. സിനിമയുടെ മൊത്തം കോമഡി ട്രാക്കിന്‍റെ ഭാഗമായിരുന്നു അദ്ദേഹമവതരിപ്പിച്ച മുത്തച്ഛന്‍ കഥാപാത്രവും. ദേശാടനത്തിലെ മുത്തച്ഛന്‍ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നത്. 1996ലാണ് ദേശാടനം റിലീസ് ചെയ്തത്. ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ദേശാടനത്തിനായിരുന്നു.

ഒരാള്‍ മാത്രം, കളിയാട്ടം, മേഘമൽഹാര്‍, മധുരനൊമ്പരക്കാറ്റ്, അങ്ങനെ ഒരു അവധിക്കാലത്ത്, കൈക്കുടന്ന നിലാവ്, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി അദ്ദേഹം. ചന്ദ്രമുഖിയിൽ രജനികാന്തിനൊപ്പവും പമ്മൽ കെ. സംബന്ധം എന്ന തമിഴ് ചിത്രത്തിൽ കമൽ ഹാസനൊപ്പവും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയിൽ മമ്മൂട്ടിക്കൊപ്പവും തമിഴകത്തെത്തി.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അദ്ദേഹം കൊവിഡ് പൊസിറ്റീവായതായി അറിഞ്ഞത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. മരിക്കുമ്പോള്‍ 98 വയസ്സായിരുന്നു.