Kerala

കായംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീട് സി.പിഎം ആക്രമിച്ചതായി കോൺഗ്രസ് പരാതി. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.

വീട്ടുകാരും അയൽപക്കത്തുളളവരും പ്രചാരണ പരിപാടികൾക്ക് പോയ സമയത്താണ് അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അരിതയുടെ സ്ഥാനാർഥിത്വം സംസ്ഥാനത്ത് ചർച്ചയായിരുന്നു.

എന്നാൽ ഇവർ സാമ്പത്തികമായി മോശം അവസ്ഥയിൽ അല്ലെന്ന് കാണിക്കാൻ ബാനർജി സലിം എന്നയാൾ ഫേസ് ബുക്കിൽ ലൈവ് നടത്തിയിരുന്നു. വീട് ആക്രമിച്ചത് ഇയാളാണെന്നാണ് യു.ഡി.എഫിന്റെ പരാതി.

എന്നാൽ ബാനർജി സലിമിന് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം വിശദീകരണം. അതേസമയം ഇയാൾ സി.പി.എം പരിപാടികളിൽ സജീവമാണെന്ന് കോണ്ഗ്രസ് പറയുന്നു. പരിപാടികളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സഹിതമാണ് കോൺഗ്രസ് ആരോപണം.