Kerala

ബി.ജെ.പി- ആർ.എസ്. എസ് വോട്ടുകള്‍ യു.ഡി.എഫിന് വേണ്ടെന്ന് എം.എം ഹസ്സൻ

യു.ഡി.എഫിന് ബി.ജെ.പിയുടെയും ആർ.എസ്. എസിന്‍റെയും വോട്ട് വേണ്ടെന്ന് എം.എം ഹസ്സൻ. വർഗീയ ശക്തികളുടെ ആരെയും വോട്ട് ആവശ്യമില്ല. തലശ്ശേരി ഉൾപ്പെടെ ഒരിടത്തും ബി.ജെ.പി-ആര്‍. എസ്.എസ് വോട്ട് വേണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനകരാർ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന് തെളിവ് പുറത്തു വന്നു. മുഖ്യമന്ത്രിയുടെ അഴിമതിയിൽ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി തുടർ നടപടി ഇല്ലാതാക്കുകയാണ്. ഇഡിക്കെതിരായ ധനമന്ത്രിയുടെ പരാമർശം ചന്ത പിരിവുകാരുടെ ഭാഷയിലാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ഹസ്സന്‍ ചോദിച്ചു.

അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കേസ് എടുക്കുന്നത് തെറ്റ് ചെയ്തിട്ടുണ്ടെന്ന കുറ്റ ബോധം കൊണ്ടാണ്. സി.പി.എം-ബി.ജെ.പി ധാരണ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായി നടപടി ഇല്ലാത്തത്. ഡല്‍ഹിയില്‍ വച്ചാണ് ഡീല്‍ ഉണ്ടാക്കിയത്. സി.പി.എമ്മിന് തുടർ ഭരണം ബി.ജെ.പിക്ക് സംസ്ഥാനത്തു 10 സീറ്റ്‌ എന്നതാണ് ധാരണ. ഇലക്ഷന്‍ കഴിഞ്ഞാൽ സി.പി.എം-ബി.ജെ.പി ധാരണ പൊളിയും. പിണറായിയുടെ ഏകാധിപത്യമാണ് നടക്കുന്നത്. അതിനെതിരെ പറയാൻ ഘടക കക്ഷികൾക്ക് പോലും പറ്റുന്നില്ലെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.