Kerala Our Talent

കോട്ടയത്ത് അമ്മയ്ക്കും കുഞ്ഞിനും കോവിഡ്; വിമാനത്തിലെത്തിയ എല്ലാവരെയും പരിശോധിക്കും

ഉഴവൂര്‍ സ്വദേശിയായ രണ്ട് വയസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഗര്‍ഭിണിയാണ്.

വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് കോട്ടയം ജില്ല. കോവിഡ് സ്ഥിരീകരിച്ചവര്‍ വന്ന വിമാനത്തില്‍ ജില്ലയിലെത്തിയ എല്ലാവരിലും പരിശോധന നടത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും കര്‍ശന നിരീക്ഷണത്തിലാണ്.

കഴിഞ്ഞ 9ആം തിയതി കുവൈത്തില്‍ നിന്നും കൊച്ചിയില്‍ എത്തിയ വിമാനത്തിലുള്ള ചിലര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉഴവൂര്‍ സ്വദേശിയായ രണ്ട് വയസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഗര്‍ഭിണിയുമാണ്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതോടെ ഇവര്‍ക്കൊപ്പം വിമാനത്തില്‍ കോട്ടയത്ത് എത്തിയ 19 പേരെയും കര്‍ശന നിരീക്ഷണത്തിലാക്കി. 9 പേര്‍ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലും 10 പേര്‍ ഹോം ക്വാറന്‍റയിനിലുമാണ്. ഇവരുടെയെല്ലാം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ഇതര സംസ്ഥാനത്ത് നിന്നും ഇന്നലെ വരെ 2065 പേര്‍ കോട്ടയത്തേക്ക് എത്തി. ഇവരെയും നിരീക്ഷിച്ച് വരികയാണ്. കര്‍ശന ഹോം ക്വാറന്‍റൈയിനാണ് പറഞ്ഞിരിക്കുന്നത്. ഇതുവരെ 3180 പേര്‍ക്ക് അതിര്‍ത്തി കടക്കാന്‍ പാസ് നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണം ഉള്ളവരെ പരിശോധനയ്ക്ക് ഉടന്‍ തന്നെ വിധേയരാക്കുന്നുണ്ട്.