Entertainment Kerala Latest news

ഇന്നലെ മികച്ച നടനുള്ള ഏഷ്യൻ അവാർഡ്, ഇന്ന് ഓസ്ക്കാർ എൻട്രി; ഇരട്ടി മധുരമെന്ന് ടോവിനോ; മലയാള സിനിമക്ക് ലഭിച്ച അംഗീകാരമെന്ന് ജൂഡ് ആന്‍റണി ജോസഫ്

കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ വെള്ളിത്തിരയിലെത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധാകന്‍ ജൂഡ് ആന്‍റണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകരാമാണിതെന്നും ജൂഡ് ആന്‍റണി ജോസഫ് പറഞ്ഞു. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.(Tovino Thomas and Jude Anthany Joseph about Oscar Entry)

ഇന്നലെ 2018 ന് മികച്ച നടനുള്ള ഏഷ്യൻ അവാർഡ്, ഇന്ന് രാവിലെ എണീറ്റപ്പോൾ ചിത്രത്തിന് ഓസ്ക്കാർ എൻട്രി. ഇരട്ടി മധുരമെന്ന് ടോവിനോ ഇൻസ്റ്റാഗ്രാം ലൈവിൽ പ്രതികരിച്ചു. ഇന്റർനാഷണൽ അംഗീകാരം എന്നത് വളരെ സന്തോഷമാണ്. ഇനിയും ഒരുപിടി അംഗീകാരങ്ങൾ ഈ സിനിമയ്ക്ക് ലഭിക്കും. അത്രമേൽ ഹാർഡ് വർക്ക് ചെയ്‌ത സിനിമയാണ്.

ഇത് മലയാളികളുടെ പേഴ്‌സണൽ സിനിമയാണ്. അതുകൊണ്ടാണ് ഇത്രയും അംഗീകാരം കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയത്. നമ്മുടെ കൂട്ടായ്മയാണ് ഈ സിനിമയെന്നും ടോവിനോ പറഞ്ഞു. സിനിമയുടെ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവർക്കും അർഹതപ്പെട്ട വിജയമാണിതെന്ന് നടന്‍ കുഞ്ചാക്കോ ബോബനും പ്രതികരിച്ചു.

നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ മഹത്വം. മരിച്ച് വീണുപോകുന്ന ഓരോ തവണയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു.

മികച്ച ഏഷ്യന്‍ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇത് എപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്, പുരസ്കാരനേട്ടത്തിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ ടൊവിനോ ഇങ്ങനെ പങ്കുവച്ചു.