Kerala

തുവ്വൂര്‍ കൊലപാതകം; വിഷ്ണു സുജിതയെ കൊലപ്പെടുത്തിയത് ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്


മലപ്പുറം തുവ്വൂരില്‍ കൃഷി വകുപ്പിലെ ഹെല്‍പ്പ് ഡെസ്‌ക് താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് പ്രതി വിഷ്ണുവിന് സുജിതയുമായുള്ള ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം അന്വേഷണം വഴി തിരിച്ചു വിടാന്‍ പല കഥകളും വിഷ്ണു നാട്ടില്‍ പ്രചരിപ്പിച്ചു. സുജിത തൃശൂരില്‍ ഉള്ള യുവാവിന് ഒപ്പം ഒളിച്ചോടി എന്ന് പ്രതി വിഷ്ണു പ്രചരിപ്പിച്ചു.

ആഭരണം കവരാന്‍ എന്ന് സഹോദരങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് വിഷ്ണു കൊല നടത്തിയത്. സുജിതയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടി തൂക്കി മരണം ഉറപ്പാക്കി. ശേഷം മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുത്ത് വിറ്റു. കിട്ടിയ പണം തുല്യമായി പങ്ക് വെച്ചെടുത്തു.

തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂര്‍ സ്വദേശിനി സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വിഷ്ണുവിന്റെ പറമ്പില്‍ കുഴിച്ചിട്ടു. അവിടെ മണ്ണും മെറ്റലും എം സാന്‍ഡും മറ്റും നിരത്തി മൂടി, അവിടെ ബാത്ത്‌റൂം നിര്‍മിക്കാന്‍ ആയിരുന്നു പ്രതികളുടെ നീക്കം.