India Kerala

ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസിന്റെ ഇടതുപ്രവേശനവാർത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം ബി.ഡി.ജെ.എസ് എൻ.ഡി.എ വിട്ടാൽ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ തവണ അരൂരിൽ മത്സരിച്ച ബി.ഡി.ജെ.എസ് ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എൻ.ഡി.എയുടെ ഭാഗമായപ്പോൾ ബി.ജെ.പി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും മത്സരത്തിൽ നിന്ന് വിട്ടുനിന്നത്. പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുമറിച്ചു എന്ന ആരോപണം കൂടി ശക്തമായതോടെ ബി.ജെ.പി-ബി.ഡി.ജെ.എസ് ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ബി.ഡി.ജെ.എസ്-എൻ.ഡി.എ വിടുന്നുവെന്ന് വാർത്ത പുറത്തുവന്നത്. എന്നാൽ ഈ വാർത്ത ശരിയല്ലെന്ന് ഇന്ന് കോന്നിയിൽ എൻ.ഡി.എ പ്രചാരണത്തിന് എത്തിയ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാലായിൽ വോട്ടുമറിക്കൽ ഉണ്ടായിട്ടില്ലെന്നും വേണമെങ്കിൽ ഇതിന്റെ കണക്കുകൾ പരിശോധിക്കാമെന്നും തുഷാർ പ്രതികരിച്ചു.

ബി.ഡി.ജെ.എസ്-എൻ.ഡി.എ വിട്ടാൽ സ്വാഗതാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. എസ്.എൻ.ഡി.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ വോട്ടുകൾ എല്‍.ഡി.എഫിലേക്ക് പോകാനുള്ള സാധ്യത ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. ഇത്തരത്തിൽ വോട്ടുചോർച്ച ഉണ്ടായാൽ തെരഞ്ഞെടുപ്പിന് പിന്നാലെ എൻ.ഡി.എയിൽ വലിയ പൊട്ടിത്തെറികൾക്കും സാധ്യതയുണ്ട്.