HEAD LINES India Kerala

സ്കൂളിൽ വെടിവെപ്പ് നടത്തിയ സംഭവം; ജഗൻ തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക് ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന്

തൃശൂരിൽ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പ് നടത്തിയ പൂർവ വിദ്യാർഥി ജഗൻ ‌തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക്. ട്രിച്ചൂർ ഗൺ ബസാറിൽനിന്നാണ് തോക്കു വാങ്ങിയത്. സെപ്റ്റംബർ 28നാണ് ജഗൻ ഇവിടെ നിന്ന് തോക്ക് വാങ്ങിയത്. പലപ്പോഴായി പിതാവിൽനിന്നു വാങ്ങിയാണ് പണം സ്വരൂപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

നിയമാനുസൃതമായ രേഖകൾ ഉപയോഗിച്ചുകൊണ്ടാണ് ജഗൻ തോക്കു വാങ്ങിയതെന്ന് കടയുടമ പറയുന്നത്. അപകടസാധ്യതയുള്ള തോക്കല്ലെന്ന് കടയുടമ പറഞ്ഞു. ജഗന് തോക്കു വാങ്ങിയതിന്റെ രേഖകൾ പൊലീസിന് കൈമാറിയെന്ന് കടയുടമ പറയുന്നു. ബ്ലാങ്ക് ഫയറിങ് ആയിരിക്കും ഉണ്ടായതെന്നാണ് നിഗമനം.

ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗൻ ആണ് തോക്കുമായെത്തി ക്ലാസ് റൂമിൽ കയറി 3 തവണ വെടിവെക്കുകയായിരുന്നു. തോക്കുമായെത്തി സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വെടിയുതിർത്ത ശേഷം ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പൂർവ വിദ്യാർഥിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് റൂമുകളിൽ കയറിയിറങ്ങിയതെന്ന് അധ്യപകർ പറഞ്ഞു. വെടിവെച്ച ശേഷം സ്കൂളിന്റെ ഒന്നാം നിലയിൽ നിന്ന് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പഠനം പാതി വഴിയിൽ നിർത്തിയ ആളാണ് ജഗനെന്നും പ്രിൻസിപ്പൽ അറിയിച്ചു.