Kerala Local

സ്‌കൂൾ മാനേജ്‌മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയ അധ്യാപകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കി

സ്‌കൂൾ മാനേജ്‌മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയ അധ്യാപകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കിയെന്ന് കണ്ടെത്തൽ. കണ്ണൂർ കടമ്പൂർ ഹൈസ്‌കൂൾ അധ്യാപകൻ പി ജി സുധിക്കെതിരായ പരാതി വ്യാജമെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഗൂഢാലോചനക്ക് നേതൃത്വം നൽകിയ പ്രധാന അധ്യാപകനും സഹപ്രവർത്തകനും അടക്കം 4 പേർക്കെതിരെ എടക്കാട് പൊലീസ് സ്വമേധയാ കേസെടുത്തു. ( teacher trapped in fake pocso case )

കണ്ണൂരിലെ കടമ്പൂർ ഹൈസ്‌കൂളിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകനാണ് പി.ജി സുധി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുധിക്കെതിരെ എടക്കാട് പൊലീസിൽ ലൈംഗിക അതിക്രമ പരാതി ലഭിച്ചത്. സ്‌കൂളിലെ വിദ്യാർത്ഥിനികളോട് ലൈംഗിക താത്പര്യത്തോടെ ഇടപെട്ടുവെന്നായിരുന്നു പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ട്വിസ്റ്റ് വന്നു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. പിന്നൊലെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും അന്വേഷണം തുടർന്നു.

എന്നാൽ അധ്യാപകനെ ആസൂത്രിതമായി കുടുക്കിയതെന്ന് കണ്ടെത്തി. പരാതി വ്യാജമെന്ന് വ്യക്തമായതോടെ ഗൂഢാലോചന നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ പ്രധാന അധ്യാപകൻ സുധാകരൻ മഠത്തിൽ,സഹ അധ്യാപകൻ സജി, പി ടി എ പ്രസിഡന്റ് രഞ്ജിത് എന്നിവരടക്കം 4 പേർക്കെതിരെയാണ് കേസ്.

‘കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ വ്യാജ മൊഴി നൽകിയ കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്’-
സി.ഐ, എടക്കാട്.

സ്‌കൂൾ മാനേജ്‌മെന്റിനെതിരെ പരാതി നൽകിയതിന് പക വീട്ടാൻ ഗൂഢാലോചന നടന്നുവെന്ന് അധ്യാപകൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വസ്തുത വെളിവായെങ്കിലും സസ്‌പെൻഷനിൽ കഴിയുന്ന അധ്യാപകന് പരിപൂർണ്ണ നീതി ലഭിച്ചിട്ടില്ല.