India Kerala

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു

കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന കവയിത്രി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് രാവിലെ 10.52നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്രസഹായത്തോടെയായിരുന്നു ഓക്‌സിജന്‍ സ്വീകരിച്ചുകൊണ്ടിരുന്നത്.

സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിലാണ് സുഗതകുമാരി ജനിച്ചത്. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനാണ്. വി.കെ. കാർത്യായനി അമ്മയാണ് മാതാവ്. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്.

സൈലന്‍റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട് . തിരുവനന്തപുരം ജവഹർ ബാലഭവന്‍റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി.

പത്മശ്രീ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്കാരം, ലളിതാംബിക സാഹിത്യ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, ബാലാമണിയമ്മ അവാര്‍ഡ്, പി.കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, രാത്രിമഴ, അമ്പലമണി, തുലാവര്‍ഷപ്പച്ച തുടങ്ങിവയാണ് പ്രധാന കൃതികള്‍.