India Kerala

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരണയെ തുടര്‍ന്നുണ്ടായതാണ്. മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് മ്യൂസിയം ക്രൈം എസ്.ഐ ജയപ്രകാശിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിലും എസ് ഐക്ക് വീഴ്ചയുണ്ടായെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

കേസ് അന്വേഷിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. കേസ് അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായും അമിത വേഗത്തില്‍ വാഹനമോടിച്ചതായും വ്യക്തമാക്കുന്ന സഹയാത്രിക വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്തായി. പല തവണ വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീറാം തയ്യാറായില്ലെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.