Kerala

ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നിറവും; ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി ആന്റണി രാജു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐ.എം.എയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നൽകും. ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയര്‍ത്താനും മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കാനും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചു.

ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ലൈസന്‍സ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ. ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി. പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സുകളെക്കുറിച്ച് വരുന്ന വിവിധ പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.