Kerala

ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പുതിയ ചേരി

ബി.ജെ.പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്. പുനഃസംഘടനയില്‍ തഴയപ്പെട്ട ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പുതിയ ചേരി പാര്‍ട്ടിയില്‍ രൂപം കൊണ്ടു. അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാറ്റിയത്. ദേശീയ പുനഃസംഘടനയിലും അര്‍ഹമായ സ്ഥാനം ലഭിക്കാതെ വന്നതോടെ പ്രതിഷേധം പരസ്യമായി ശോഭ പ്രകടിപ്പിക്കയായിരുന്നു.

ഇതോടെ പാര്‍ട്ടിയില്‍ പുതിയ ചേരിക്കും തുടക്കമായിരിക്കുയാണ്. പുനഃസംഘടനയില്‍ തഴയപ്പെട്ട രാധാകൃഷ്ണമേനോന്‍, ജെ ആര്‍ പത്മകുമാര്‍ എന്നിവരെ യോജിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനാണ് ശോഭ തയ്യാറെടുക്കുന്നതെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശം തന്നെയാണ് ശോഭ ഉന്നയിക്കുന്നത്.

പുതിയ അധ്യക്ഷന്‍ വന്നതിന് ശേഷം പാര്‍ട്ടിയില്‍ വന്‍ കൊഴിഞ്ഞ് പോക്ക് ഉണ്ടായെന്നതടക്കം പലകാര്യങ്ങളും ഇതിനോടകം ശോഭാ സുരേന്ദ്രന്‍ വിമര്‍ശനമായി ഉന്നയിക്കുന്നു. എം.ടി രമേശിനെയും എ.എന്‍ കൃഷ്ണദാസിനേയും കോര്‍ക്കമ്മിറ്റിയില്‍ നിലനിര്‍ത്തിയതോടെ കൃഷ്ണദാസ് പക്ഷം നിലവില്‍ സുരേന്ദ്രനുമായി അടുക്കാനുള്ള നീക്കത്തിലാണ്. താഴെ തട്ടിലുള്ള പ്രവര്‍ത്തകരിലും ഇതിന്‍റെ

അലയൊലികള്‍ എത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലടക്കം ബി.ജെ.പിയില്‍ നിന്ന് കൊഴിഞ്ഞ് പോക്കും ഉണ്ടാകുന്നുണ്ട്. അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ കലാപക്കൊടിയുയര്‍ത്തി പാര്‍ട്ടി വിടാനുള്ള നീക്കവും ശോഭ സുരേന്ദ്രന്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ പോര് മറ നീക്കി പുറത്ത് വരുമെന്നാണ് വിവരം.