India Kerala Local

‘പലപ്പോഴായി ചെറിയ തുകകൾ നിക്ഷേപിച്ചു, ഒടുക്കം പണം പിൻവലിക്കാനെത്തിയപ്പോഴാണ് അറിയുന്നത് അങ്ങനെയൊരു സ്ഥാപനമേയില്ലെന്ന്’; സിസ് ബാങ്ക് തട്ടിപ്പിൽ ഇരയായവർ നിരവധി

കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്. സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. മൂവായിരത്തോളം ആളുകളിൽ നിന്നും കോടികൾ നിക്ഷേപം സ്വീകരിച്ചതായി പരാതി. സംഭവത്തിൽ ഇരുപതോളം പേർ കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നൽകി.

‘ഞാൻ ചെറിയൊരു തട്ടുകട നടത്തുന്നയാളാണ്. പലപ്പോഴായി നൂറും, ഇരുന്നൂറും വീതം നിക്ഷേപിച്ച്. ഒടുക്കം പണം പിൻവലിക്കാൻ ചെന്നപ്പോഴാണ് ബാങ്കുമില്ല ഒന്നുമില്ലെന്ന് മനസിലാകുന്നത്’ – തട്ടിപ്പിനിരയായ വ്യക്തി പറയുന്നു.

പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് നൽകിയാണ് കഴിഞ്ഞ മൂന്ന് വർഷമായി സ്വിസ് ബാങ്ക് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏകദേശം മൂവായിരത്തോളം പേരാണ് പണം നിക്ഷേപിച്ചത്. ജോലി വാഗ്ദാനം, ഡെയ്‌ലി ഡെപ്പോസിറ്റ് , ഫിക്‌സിഡ് ഡെപ്പോസിറ്റ് എന്നി പേരുകളിലാണ് പണം സ്വീകരിച്ചിരുന്നത്.

ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളും സാധാരണക്കാരുമാണ് പറ്റിക്കപ്പെട്ടവരിൽ ഏറെയും.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കാവ്, പേരാമ്പ്ര, താമരശേരി, പാളയം, കോട്ടക്കൽ, ചേളാരി എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ. ഇവിടങ്ങളിൽ 15 കോടി മുതൽ 20 കോടി വരെ സ്വീകരിച്ചുവെന്ന് എന്നാണ് പരാതി.