Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്. ആവശ്യമുന്നയിച്ച് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ക്രൈംബ്രാഞ്ചിന്റെ ഈ ആവശ്യം വിചാരണ കോടതി നേരത്തെ നിരസിച്ചിരുന്നു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിക്ക് സമര്‍പ്പിക്കും. ആവശ്യം വിചാരണാ കോടതി തള്ളിയിരുന്നെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിക്കും. വിശദമായി പരിശോധിച്ചാല്‍ മാത്രമേ ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.

അതേസമയം നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയില്‍ നടക്കുക. കേസില്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയേക്കും.

കേസില്‍ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന്‍ നീക്കം. കേസില്‍ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.