Kerala

ഷെറിൽ സെലിൻ മാത്യുവിന്റെ പോസ്റ്റുമോർട്ടം ഇന്ന്

കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതി ഷെറിൻ സെലിൻ മാത്യുവിന്റെ പോസ്റ്റുമോർട്ടം ഇന്ന്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷെറിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വൈറ്റില ചക്കരപ്പറമ്പിലെ ലോഡ്ജിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണസമയത്ത് ഷെറിന്റെ മുറിയിലുണ്ടായിരുന്ന ഫോണിന്റെ വീഡിയോകോൾ ഓൺ ആയിരുന്നു. ആ സമയം വീഡിയോ കോളിൽ ഉണ്ടായിരുന്ന വ്യക്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവമറിഞ്ഞെത്തിയ പാലാരിവട്ടം പൊലീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഷെറിനെ കണ്ടത്. രാത്രി 10 മണി വരെ ഷെറിനൊപ്പം മറ്റൊരു ട്രാൻസ്‌ജെൻഡർ യുവതി കൂടിയുണ്ടായിരുന്നു. ഷെറിനും പങ്കാളിയുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നു സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സ്റ്റാറ്റസുകൾ മനോവിഷമം ഉണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്നതായും സുഹൃത്തുക്കൾ പറയുന്നു

നടിയും മോഡലുമായ ഷെറിൻ സെലിൻ ഏറെ നാളുകളായി എറണാകുളത്താണ് താമസിച്ചു വരുന്നത്. ആലപ്പുഴ കാവാലം സ്വദേശിനിയാണ്. ഷെറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. ആത്മഹത്യയെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും മരണകാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചുവെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു.