India Kerala

വീണാ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി വിവാദത്തില്‍ എസ്എഫ്‌ഐഒ അന്വേഷണം

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷിക്കും. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. നിലവില്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണമാണ്എസ്എഫ്‌ഐയ്ക്ക് കൈമാറിയിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിയും അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അറസ്റ്റിന് ഉള്‍പ്പെടെ അധികാരമുള്ള എസ്എഫ്‌ഐഒ അന്വേഷണം ഏറ്റെടുക്കുന്നതോടെ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എസ്എഫ്‌ഐഒ. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടെന്താണെന്നും മാസപ്പടി വിവാദമെന്ന പേരില്‍ വലിയ ചര്‍ച്ചയായ പണമിടപാട് എന്ത് സേവനത്തിനായിരുന്നു എന്നുള്‍പ്പെടെ എസ്എഫ്‌ഐഒ പരിശോധിക്കും.

മുന്‍പ് രജിസ്റ്റാര്‍ ഓഫ് കമ്പനീസ് ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടിയപ്പോള്‍ ജിഎസ്ടി അടച്ച വിവരങ്ങള്‍ മാത്രമാണ് എക്‌സാലോജിക് കൈമാറിയിരുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയ്‌ക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം സിപിഐഎമ്മിനേയും പ്രതിരോധത്തിലാക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാകാത്തതില്‍ ഹൈക്കോടതി മുന്‍പ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 12ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സുപ്രധാന നീക്കമുണ്ടായിരിക്കുന്നത്. ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നടപടികള്‍ക്ക് കാരണമായിരുന്നത്.