Kerala

ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും

തൃശൂർ ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കോസ്റ്റ് ഗാർഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കാളികളാവും. കോസ്റ്റൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തുണ്ട്.

ഇന്നലെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മൃതദേഹം കിടക്കുന്ന സ്ഥലം കണ്ടതായാണ് പറയപ്പെടുന്നത്. ബോട്ടുമായി ചേറ്റുവയിൽ നിന്ന് മൃതദേഹം കൊണ്ടുവരാൻ സംഘം പുറപ്പെട്ടതുമാണ്. എന്നാൽ മൃതദേഹം ശക്തമായ തിരയിൽപ്പെട്ട് നീങ്ങിയതിനാൽ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ ഗിൽബർട്ട് എന്നിവരെയാണ് കണ്ടെത്താനുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറുപേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘം സഞ്ചരിച്ച ബോട്ട് അഴിമുഖത്ത് അപകടത്തിൽപ്പെടുന്നത്. നാലുപേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

വൈക്കത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ നേരത്തേ കണ്ടെത്തിയിരുന്നു. ജനാർദ്ദനൻ, പ്രദീപൻ എന്നിവരെയാണ് തെരച്ചിലിൽ കണ്ടെത്തിയത്. കായലിൽ പോള നിറഞ്ഞത് മൂലം കരയ്‌ക്കെത്താൻ കഴിയാതിരുന്ന ഇവർ പെട്ടുപോകുകയായിരുന്നു. ഫയർ ആന്റ് റസ്‌ക്യൂ, പൊലീസ് എന്നിവരുടെ സഹായത്തോടെയൊണ് ഇവരെ കരയ്‌ക്കെത്തിച്ചത്.