Kerala

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കെ.പി.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനയാണ് കോടതിയെ സമീപിച്ചത്. പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികയ്ക്ക് കാരണമെന്ന് സർക്കാർ അറിയിച്ചു.

എന്നാൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് നിലപാടെടുത്ത കോടതി കുടിശ്ശികയ്ക്ക് പലിശ അടക്കം നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.