Kerala

വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഓക്‌സിജന്‍ ഉത്പാദനത്തിനായി തുറക്കണമെന്ന് സുപ്രിംകോടതി

തൂത്തുക്കുടിയില്‍ അടഞ്ഞുകിടക്കുന്ന വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ്, ഓക്‌സിജന്‍ ഉത്പാദനത്തിനായി തുറക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി. പ്ലാന്റ് തുറക്കാന്‍ കഴിയില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു.

വേദാന്ത കമ്പനിയെ അനുവദിക്കുന്നില്ലെങ്കില്‍ തമിഴ്‌നാട് സ്വന്തം നിലയ്ക്ക് അവിടെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കണം. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം ജനങ്ങള്‍ മരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കോടതി നിലപാടിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുകൂലിച്ചു. നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ഓക്‌സിജന്‍ ഉല്‍പാദനത്തിനായി പ്ലാന്റ് തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വേദാന്ത കമ്പനി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്ലാന്റിനെതിരെ 2018 മെയില്‍ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.